വനിതാ സംവരണ നിയമം 2023 പ്രാബല്യത്തില്‍ വന്നു

വനിതാ സംവരണ നിയമം 2023 പ്രാബല്യത്തില്‍ വന്നു. കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. നിയമം ഇന്നലെ പ്രാബല്യത്തില്‍ വന്ന രീതിയിലാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ ആശയക്കുഴപ്പമുണ്ടെന്നും വിചിത്ര നടപടിയെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. വനിതാ സംവരണ ഭേദഗതി ബില്ലില്‍ ഇന്ന് ലോക്‌സഭയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് വിജ്ഞാപനം പുറത്തുവന്നത്. ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യും എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ തീരുമാനം. മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്നതിനാല്‍, ബില്‍ ലോക്‌സഭ കടന്നേക്കില്ല. 2023ല്‍ ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്നും ഏപ്രില്‍ 16ന് വനിതാ സംവരണ നിയമം പ്രാബല്യത്തില്‍ വന്നു എന്നുമാണ് നിയമ മന്ത്രാലയം വിജ്ഞാപനത്തില്‍ അറിയിച്ചിരിക്കുന്നത്. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന നിയമമാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. വനിതാ സംവരണ ഭേദഗതി ബില്ലില്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നത് നിരവധി ആശയക്കുഴപ്പങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. നിയമം ഇപ്പോള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ നിയമം പ്രാബല്യത്തില്‍ ഇപ്പോള്‍ വന്നതിന്റെ സാഹചര്യത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രതികരണം വന്നിട്ടില്ല.2023ല്‍ തന്നെ വനിതാ സംവരണ നിയമത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നതാണ്. നിയമം കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം വഴി നിശ്ചയിക്കുന്ന തീയതിയില്‍ പ്രാബല്യത്തില്‍ വരുമെന്ന് സെക്ഷന്‍ 1(2) വ്യക്തമാക്കിയിരുന്നു. 2023 ലെ നിയമം അനുസരിച്ച്, അടുത്ത സെന്‍സസിന് ശേഷം നടക്കുന്ന ഡീലിമിറ്റേഷനുശേഷം മാത്രമേ വനിതാ സംവരണം പ്രാബല്യത്തില്‍ വരികയുള്ളൂ.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.