യുഎസിന്റെ ആവശ്യങ്ങള്‍ യുക്തിരഹിതമെന്ന് ഇറാന്‍; മുന്നോട്ട് വച്ചത് മികച്ച ഓഫറെന്ന് യുഎസ്; ഇറാന്‍-യുഎസ് ചര്‍ച്ച എങ്ങുമെത്താതെ പരാജയപ്പെട്ടപ്പോള്‍

യുക്തിരഹിതമായ ആവശ്യങ്ങളും മികച്ച ഓഫറും തമ്മിലുള്ള ബലാബലത്തില്‍ ഇറാന്‍-യു എസ് ചര്‍ച്ച പരാജയപ്പെട്ടു. ഇസ്ലാമബാദില്‍ നടന്ന 21 മണിക്കൂറിലെ മാരത്തണ്‍ ചര്‍ച്ച വഴിമുട്ടി. അമിത ആവശ്യങ്ങളാണ് ഉന്നയിച്ചതെന്ന് ഇരുവിഭാഗവും കുറ്റപ്പെടുത്തി. ആണവ-പ്രാദേശിക വിഷയങ്ങളിലൊന്നും തീരുമാനമാകാതെ വന്നതോടെ സ്ഥിതിഗതികള്‍ വീണ്ടും വഷളായി.അപൂര്‍വവും അസാധാരണവുമായൊരു ഉന്നതതല നയതന്ത്ര ചര്‍ച്ച എങ്ങുമെത്താതെ അവസാനിക്കുന്ന കാഴ്ചയാണ് ഇസ്ലാമബാദില്‍ കണ്ടത്. അമേരിക്കയുടെ ആവശ്യങ്ങള്‍ യുക്തിരഹിതവും അമിതവുമായിരുന്നുവെന്ന് ഇറാന്‍ ആരോപിച്ചപ്പോള്‍ തങ്ങള്‍ക്കാകുന്നതില്‍ ഏറ്റവും മികച്ച ഓഫറായിരുന്നു മുന്നോട്ടുവച്ചതെന്ന് അമേരിക്കയും വാദിച്ചു.യുക്തിരഹിതമായ ആവശ്യങ്ങളാണ് ചര്‍ച്ചകള്‍ എങ്ങുമെത്താതെ പോകാന്‍ കാരണമെന്ന് ഇറാന്റെ ദേശീയ ടെലിവിഷന്‍ ഐആര്‍ഐബി കുറ്റപ്പെടുത്തി. ജനതയുടെ ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇറാനിയന്‍ പ്രതിനിധി സംഘം 21 മണിക്കൂര്‍ അതിതീവ്രമായി പരിശ്രമിച്ചെങ്കിലും അമേരിക്കന്‍ സംഘത്തിന്റെ ആവശ്യങ്ങള്‍ പുരോഗതി തടഞ്ഞെന്നും അങ്ങനെ ചര്‍ച്ചകള്‍ അവസാനിച്ചെന്നും ഐആര്‍ഐബി റിപ്പോര്‍ട്ട് ചെയ്തു. ഘാനയിലെ ഇറാന്‍ എംബസിയുടെ ഭാഗത്തുനിന്നും കടുത്ത വിമര്‍ശനവുമായി പ്രതികരണമെത്തി. ലോകത്തിന്റെ പകുതിയോളം സഞ്ചരിച്ച് ജെ ഡി വാന്‍സ് എത്തിയത് ഫലമില്ലാത്ത ചര്‍ച്ചകള്‍ക്കായെന്ന് അവര്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു. അവര്‍ക്ക് യുദ്ധത്തിലൂടെ നേടാന്‍ കഴിയാത്ത പലതും അമേരിക്കക്കാര്‍ ആവശ്യപ്പെട്ടെന്നും ഇറാന്‍ അതിനോട് പറ്റില്ല എന്ന് പറഞ്ഞെന്നും കുറിപ്പില്‍ പറയുന്നു. ഹോര്‍മൂസ് കടലിടുക്ക് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഒഴിഞ്ഞ കയ്യുമായാണ് നാട്ടിലേക്ക് മടങ്ങിയതെന്നും ആലങ്കാരികമായി പോസ്റ്റില്‍ പറയുന്നുണ്ട്. എയര്‍ഫോഴ്‌സ് 2വില്‍ അമേരിക്കയിലേക്ക് മടങ്ങും മുന്‍പ് തങ്ങള്‍ക്ക് നല്‍കാവുന്നതില്‍ വച്ച് ഏറ്റവും മികച്ച ഓഫറാണ് മുന്നോട്ടുവച്ചതെന്നും ഇറാന്‍ അത് സ്വീകരിക്കുമോയെന്ന് കണ്ടറിയാമെന്നും വാന്‍സ് പറഞ്ഞു. ലെബനോണില്‍ ഇസ്രയേലി സൈനിക ഓപ്പറേഷന്‍സ് അവസാനിപ്പിക്കുന്നതും ഉപരോധം നീക്കുന്നതുമുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ഇറാന്‍ മുന്നോട്ടുവച്ചത്. ഇവ ഇസ്ലാമാബാദ് ചര്‍ച്ചയുടെ പരിധിയില്‍ വരുന്നില്ലെന്നായിരുന്നു അമേരിക്കന്‍ പ്രതികരണം.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.