വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.92 വയസായിരുന്നു. ഇന്നലെ ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശബ്ദ മാധുര്യം കൊണ്ട് ഇന്ത്യന്‍ സംഗീത ലോകത്തെ വിസ്മയമായി മാറിയ ഗായികയായിരുന്നു ആശാ ഭോസ്‌ലെ. ആസ്വാദക മനസുകളില്‍ മായാത്ത നിരവധി ഗാനങ്ങള്‍ സമ്മാനിച്ചാണ് ആശാ ഭോസ്‌ലെ യാത്രയായത്. ആലാപന സൗകുമാര്യം കൊണ്ടും വശ്യമായ ആലാപന രീതി കൊണ്ടും ഇന്ത്യൻ സിനിമാ ലോകം കീഴടക്കിയ ഗായിക കൂടിയായിരുന്നു ആശാ ഭോസ്‌ലെ. മറാഠി നാടകവേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമതിയുടേയും മകളായി ഇൻഡോറിലെ കൊങ്കണി കുടുംബത്തിൽ 1933 സെപ്റ്റംബർ 8 ജനനം. ഗായിക ലതാ മങ്കേഷ്‌കർ, ഹൃദ്യനാഥ് മങ്കേഷ്‌കർ, ഉഷാ മങ്കേഷ്‌കർ, മീനാ മങ്കേഷ്‌കർ എന്നിവരാണ് സഹോദരങ്ങൾ. അച്ഛന്റെ ശിക്ഷണത്തിലായിരുന്നു ആശയും ലതയും സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ചത്. 1943ൽ മറാത്തി ചിത്രമായ മജാബലിലൂടെയായിരുന്നു അരങ്ങേറ്റം. ഹിന്ദിയിൽ 1948ൽ പുറത്തിറങ്ങിയ ചുൻരിയ ആയിരുന്നു ആദ്യചിത്രം. ബോളിവുഡില്‍ ഷംഷദ് ബീഗം, ഗീതാ ദത്ത് തുടങ്ങിയവര്‍ അരങ്ങ് വാഴുന്ന കാലത്തായിരുന്നു ആശയുടെ സിനിമാ പ്രവേശം. 1952ല്‍ സംഗ്ദില്‍ എന്ന ചിത്രത്തിലെ ഗാനങ്ങൾ ആശാ ഭോസ്‌ലെയ്ക്ക് അംഗീകാരങ്ങള്‍ നേടിക്കൊടുത്തു. 1966 ൽ പുറത്തിറങ്ങിയ തീസിരി മൻസിലിൽ പാടിക്കൊണ്ടായിരുന്നു ആശാ ഭോസ്​ലെ – ആർ.ഡി.ബർമൻ കൂട്ടുകെട്ടിന്റെ തുടക്കം. പിന്നീട് ആർ.ഡി.ബർമന്റെ പ്രിയപ്പെട്ട ഗായികയായി മാറി ആശ. ആ കൂട്ടുകെട്ട് വിവാഹം വരെ എത്തി. 12,000ത്തിലധികം ഗാനങ്ങള്‍ ആശാ ഭോസ്‌ലെ തന്റെ കരിയറില്‍ പാടി. 2000ത്തിൽ ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ച് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. 2008ൽ പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.