ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കർണാടകയിലെ പ്രമുഖ ക്ഷേമപദ്ധതികളുടെ (ഗ്യാരന്‍റി സ്കീമുകൾ) ഫണ്ട് വിതരണം ചെയ്തതിൽ പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിൽ പുതിയതായി സാമ്പത്തിക ആനുകൂല്യങ്ങൾ അനുവദിച്ചതിനെക്കുറിച്ച് വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറി ശാലിനി രജനീഷിനോട് കമ്മീഷൻ ആവശ്യപ്പെട്ടു. ഏപ്രിൽ രണ്ടിന് അയച്ച കത്ത് ചൊവ്വാഴ്ച കോൺഗ്രസ് പുറത്തുവിട്ടതോടെയാണ് വിഷയം രാഷ്ട്രീയ വിവാദമായി മാറിയത്.ഗൃഹലക്ഷ്മി, യുവനിധി, ശക്തി, ഗൃഹജ്യോതി, അന്നഭാഗ്യ എന്നീ അഞ്ച് ഗ്യാരന്‍റി പദ്ധതികൾ പ്രകാരം ദാവൻഗരെ, ബാഗൽകോട്ട് ജില്ലകളിലെ ഗുണഭോക്താക്കൾക്ക് പുതിയതായി തുക അനുവദിച്ചതായാണ് കമ്മീഷന്‍റെ കണ്ടെത്തൽ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ കമ്മീഷന്‍റെ മുൻകൂർ അനുമതിയില്ലാതെ ഇത്തരം ഫണ്ടുകൾ കൈമാറാൻ പാടില്ലെന്ന് നിർദ്ദേശമുണ്ട്. ഏതൊക്കെ ഉദ്യോഗസ്ഥരാണ് ഈ ഫണ്ടുകൾ അനുവദിക്കാൻ ഉത്തരവിട്ടതെന്ന് വ്യക്തമാക്കണമെന്നും, തുക ഇതുവരെ കൈമാറിയിട്ടില്ലെങ്കിൽ കമ്മീഷന്‍റെ അനുമതിയില്ലാതെ അത് നൽകരുതെന്നും കത്തിൽ കർശനമായി രേഖപ്പെടുത്തിയിട്ടുണ്ട്.

