മന്തി റെസ്റ്റോറന്റിന്റെ പരസ്യത്തിലെ ശ്രീകൃഷ്ണ ചിത്ര വിവാദത്തിൽ കർശന നിയമനടപടി ആവശ്യപ്പെട്ട് സിപിഐഎം ചേർത്തല ഏരിയ കമ്മിറ്റി രംഗത്ത്. മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഉള്ളടക്കമാണ് പോസ്റ്ററിലുള്ളതെന്നും ഇത് സമൂഹത്തിലെ സൗഹാർദത്തെ തകർക്കാൻ ഇടയാക്കുമെന്നും എ.എം. ആരിഫ് വ്യക്തമാക്കി. ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്നും ഹോട്ടൽ ഉടമകളുടെ നടപടിയെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്നും ആരിഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. “വിഷു പോലുള്ള ഉത്സവങ്ങൾ മതപരമായ ആഘോഷങ്ങൾക്കപ്പുറം സാമൂഹിക ഐക്യത്തിന്റെ പ്രതീകങ്ങൾ കൂടിയാണ്. കേരളത്തിന്റെ പ്രത്യേകത തന്നെ മതങ്ങൾക്ക് അതീതമായി ആളുകൾ പരസ്പരം ഉത്സവങ്ങൾ പങ്കിടുന്ന സംസ്കാരമാണ്. ഈ പശ്ചാത്തലത്തിൽ, ചേർത്തല നഗരത്തിലെ ഒരു മാംസാഹാര വിൽപ്പനശാല വിഷു ആശംസാകാർഡ് പ്രചരിപ്പിച്ചതിനെ തുടർന്ന് സമൂഹത്തിൽ ആശങ്കകൾ ഉണ്ടാകാൻ ഇടവന്നിട്ടുണ്ട്. ഈ സംഭവത്തിൽ കർശന നിയമനടപടി ആവശ്യപ്പെട്ട് സിപിഐഎം ചേർത്തല ഏരിയ കമ്മിറ്റി പൊലീസ് അധികൃതരെ സമീപിച്ചിട്ടുണ്ട്. മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഉള്ളടക്കം പ്രചരിപ്പിക്കുന്നത് സമൂഹത്തിലെ സൗഹാർദത്തെ തകർക്കാൻ ഇടയാക്കുമെന്ന് ഏരിയ കമ്മിറ്റി മുന്നറിയിപ്പ് നൽകി.

