ഒമാനിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ദേശീയ മൾട്ടി-ഹസാർഡ് എർലി വാർണിംഗ് സെന്റർ. ന്യൂനമർദ്ദത്തെ തുടർന്ന് വ്യത്യസ്ത തീവ്രതയിലുള്ള മഴ, ഇടിയോട് കൂടിയ മഴ, ശക്തമായ കാറ്റ്, ചിലയിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ച എന്നിവയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പെട്ടെന്നുള്ള വെള്ളപ്പാച്ചിൽ, പൊടിക്കാറ്റ്, കാഴ്ച പരിധി കുറയൽ എന്നിവയും ഇതേ തുടർന്ന് ഉണ്ടായേക്കാം.മാർച്ച് 20 മുതൽ 21 വരെ ആദ്യഘട്ട കാലാവസ്ഥാ മാറ്റം അനുഭവപ്പെടും. മുസന്ദം, അൽ ബുറൈമി, നോർത്ത് അൽ ബതിന, മസ്കറ്റ്, ഹജർ മലനിരകളിലെ ചില ഭാഗങ്ങൾ, ദോഫാർ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ഇടിയോടുകൂടിയ മഴയും അനുഭവപ്പെടാം. തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 10 മുതൽ 25 നോട്ട് വരെ വേഗതയിലുള്ള തെക്കുകിഴക്കൻ കാറ്റും വീശും. ഈ ഘട്ടത്തിൽ കാലാവസ്ഥാ പ്രഭാവം താരതമ്യേന കുറവായിരിക്കും. എന്നാൽ മാർച്ച് 22 മുതൽ 23 വരെ കാലാവസ്ഥാ ശക്തിപ്രാപിക്കും. മുസന്ദം മുതൽ അൽ വുസ്തയും ദോഫാറും ഉൾപ്പെടെ രാജ്യത്തെ ഭൂരിഭാഗം ഗവർണറേറ്റുകളിലും മഴ ശക്തമാകാനാണ് സാധ്യത. ഇടിയോടുകൂടിയ ശക്തമായ മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വാദികളും താഴ്വരകളിലും പെട്ടെന്നുള്ള പ്രളയ സാധ്യത നിലനിൽക്കുന്നു. മണിക്കൂറിൽ 30 മുതൽ 45 നോട്ട് (35–83 കിലോമീറ്റർ) വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും ഇടിയോടുകൂടിയ മഴയ്ക്കൊപ്പം മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. അറേബ്യൻ കടൽ തീരങ്ങളിൽ സജീവമായ തെക്കുകിഴക്കൻ കാറ്റ് പൊടിക്കാറ്റിനും കാഴ്ച പരിധി കുറയുന്നതിനും കാരണമാകാം.


